2010 നവംബർ 28, ഞായറാഴ്‌ച

ഭ്രമം

ഉച്ചസ്ഥായിയാം സൂര്യനു കീഴെ
തന്‍ നിഴല്‍ തേടിയലയും
ഭ്രാന്തനെ കണ്ടു ഞാന്‍
ഭ്രാന്തൊരു പകര്‍ച്ച വ്യാധിയെന്നു
പുലമ്പും ഭ്രാന്തനെ കണ്ടു ഞാന്‍

സുന്ദര സൌധങ്ങളാടംബര കാറുകള്‍
വിലയേറും വാച്ചുകള്‍
സൌന്ദര്യ ധാമങ്ങളിങ്ങനെ
നീളുന്ന നിന്‍ ഭ്രാന്തിന്‍
പട്ടികയിലില്ലാത്തതെന്തെന്ന്
ചോദിക്കും ഭ്രാന്തനെ കണ്ടു ഞാന്‍

ഒത്തു കിട്ടുകിലോടിയെടുക്കയും
ഒട്ടു കിട്ടാഞ്ഞാല്‍ മോഷ്ടിച്ചെടുക്കയും
തട്ടിപ്പറിക്കയോ നാശം വിതക്കയോ,
സംഹാരത്തിലുന്മാദം കാണും നീ
ആര്‍ത്തി പെരുത്തു കാട്ടുന്നതൊക്കെയും
ഭ്രാന്തല്ലെങ്കിലെന്തതിന്‍ പേര്‍
എന്തിനീ ഭ്രാന്തമാം ഭ്രമമോരോന്നിനോടും
ചൊല്ലു നീ മര്‍ത്ത്യാന്നു ചോദിക്കും
ഭ്രാന്തനെ കണ്ടു ഞാന്‍

വിശപ്പിന്നൊരു നേരമാഹാരമുണ്ടാകില്‍
വിശപ്പിനിടവേള ഓണമാക്കുമെന്‍
നേരിനെ ഭ്രാന്തെന്നു ചൊല്ലുമെന്‍ സോദരാ......
നിര്‍ത്തുമോ നിന്നാര്‍ത്തി
ഒന്നിനും പരിഹാരമാവില്ലയീയാര്‍ത്തി-
യെന്നാര്‍ത്തു വിളിക്കും
ഭ്രാന്തനെ കണ്ടു ഞാന്‍

ഇന്നിനെ മറന്നിട്ടു മിഥ്യയാം നാളെയെ
തേടുന്ന നിന്‍ പാഴ്‌വേലയെ ഭോഷ്‌കെന്നു ചൊല്ലുന്ന
എന്നറിവിനെ ഭ്രാന്താക്കും മാനവാ
എനിക്കോ നിനക്കോ ഭ്രാന്തെ-
ന്നു ചോദിക്കും ഭ്രാന്തനെ കണ്ടു ഞാന്‍

കണ്ടു ഞാനെന്‍ നിഴലിനെ പിന്നിലായ്
കണ്ടു ഞാന്‍ പടിഞ്ഞാറു സൂര്യനേയും
അറിയുന്നു ഞാനെന്നിലെ ഭ്രാന്തിനെ
അറിയില്ലൊരിക്കലും നീ
നിന്നിലെ ഭ്രാന്തനെ

പോകട്ടെ ഞാന്‍ നാളത്തെ ഉച്ചക്കായ്
കാത്തിരിക്കട്ടെ ഞാന്‍ നാളത്തെ ഭ്രാന്തിനെ
കാണട്ടെ ഞാനെന്നിലെ ഭ്രാന്തനെ
അറിയട്ടെ ഞാനെന്നിലെ ഭ്രാന്തിനെ
പുലമ്പുന്നു മറയുന്നു ഭ്രാന്തന്‍.........
പുലമ്പുന്നു മറയുന്നു ഭ്രാന്തന്‍.........