2013 മാർച്ച് 27, ബുധനാഴ്‌ച

ഗിറല്‍

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഇംഗ്ലീഷ് അധ്യാപകന്‍ അവധിയായതിനാല്‍ അന്ന് ഞങ്ങളുടെ മലയാളം സാര്‍ ആണ് ഇംഗ്ലിഷ് പഠിപ്പിക്കാനായി വന്നത്. വന്നപാടെ അദ്ദേഹം ചോക്കുമായി ബോര്‍ഡിനടുത്തേക്ക് നീങ്ങി. “നിങ്ങളുടെ നിലവാരം എങ്ങനെയുണ്ട്?" എന്നു നോക്കട്ടെ” എന്നു പറഞ്ഞ് ബോര്‍ഡില്‍ GIRL എന്നെഴുതുകയും ഓരോരുത്തരോടായി വായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ക്ലാസ്സിലെ മിടുക്കനായ കുട്ടി ഗിറല്‍ എന്ന് വായിച്ചു. പിന്നീട് ഓരോരുത്തരോടായി വായിക്കാനാവശ്യപ്പെടുകയും മിടുക്കന്മാരും മിടുക്കികളുമടക്കം എല്ലാവരും ഗിറല്‍ എന്ന് വായിക്കുകയും ചെതു. എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് തോന്നിയ സാര്‍ അതു തുടച്ചിട്ട് girl എന്നെഴുതുകയും എല്ലാവരും ശരിയായി തന്നെ വായിക്കുകയും ചെയ്തു. ഒരു ചെറുചിരിയോടെ എങ്ങനെയെഴുതിയാലും വായിക്കാന്‍ കഴിയണമെന്ന് പറഞ്ഞ് ചമ്മലൊളിപ്പിച്ചു അദ്ദേഹം. ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല. നാലഞ്ചു വര്‍ഷം മുമ്പ് മരിച്ചു പോയി. ഇന്നും അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ ആ സംഭവം മനസ്സിലേക്ക് ഓടിയെത്തും.

ഒരു അനുഭവം...

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. കണക്ക് പഠിപ്പിക്കുന്ന സാര്‍ വളരെ സ്ട്രിക്ക്റ്റും ദേഷ്യക്കാനുമായിരുന്നു. കണക്ക് മിക്കവര്‍ക്കും ബാലികേറാ മലയും. അതുകൊണ്ട് തന്നെ സാര്‍ ബോര്‍ഡിലേക്ക് തിരിയുമ്പോള്‍ എല്ലാവരും സംസാരിക്കുവാനും ആരംഭിക്കും. അന്നും പതിവു പോലെ സാര്‍ ക്ലാസ് ആരംഭിച്ചതും ഞങ്ങളുടെ ഇടയിലിരുന്ന ഒരു കുട്ടിക്ക് ഇക്കിള്‍ (എക്കിള്‍ എന്നു ചില ഭാഗങ്ങലില്‍ ) വന്നു. വല്ലാത്ത ശബ്ദത്തിലുള്ള ആ ഇക്കിള്‍ ശബ്ദം അടുത്തിരുന്നവരില്‍ ചിരി പടര്‍ത്തി. സര്‍ പതിവ് പോലെ “സൈലന്‍സ്” പറഞ്ഞു. ഇത്തിരി നേരത്തേക്ക് നിശബ്ദമായ ക്ലാസ്സില്‍ അടുത്ത ഇക്കിള്‍ ശബ്ദം കൂട്ട ചിരി പടര്‍ത്തി. അടുത്ത ഇക്കിളോടെ ആ ചിരി പെണ്‍കുട്ടികള്‍ക്കിടയിലേക്കും പടര്‍ന്നു. ദേഷ്യം പിടിച്ച സാര്‍ കാര്യം തിരക്കി. വീണ്ടും വീണ്ടും ആവര്‍ത്തിച്ച ഇക്കിള് ശബ്ദം മൂലം ചിരിയടക്കാന്‍ കഴിയാതിരുന്നതിനാല്‍ "ഇക്കിള്‍ " എന്നു മാത്രമേ സാറിനോട് പറയാന്‍ കഴിയുമായിരുന്നുള്ളൂ. “ആരാടാ ഇക്കിളിടുന്നതെ“ന്ന ചോദ്യവും ഒപ്പം അടുത്തു നിന്നും പഴയതിലും ഉച്ചത്തിലാവുന്ന ഇക്കിള്‍ ശബ്ദവും എല്ലാവരുടേയും ചിരി കൂടുതല്‍ ഉച്ചത്തിലാക്കി. വല്ലാത്ത ദേഷ്യത്തിലായ സാറിനോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആര്‍ക്കും ആയതുമില്ല. പൊതുവേ ദേഷ്യക്കാരനായ അദ്ദേഹം വജ്രായുധമായ ചൂരലുമായി ആദ്യബഞ്ചിലെ ആദ്യ കുട്ടിയെ സമീപിച്ച് കൈ നീട്ടാനാവശ്യപ്പെട്ടു. ചിരിക്കിടയില്‍ കൈ നീട്ടിയ അവന് ആദ്യത്തെ പെഡ കിട്ടി. സാര്‍ രണ്ടാമനെ സമീപിച്ചു. അവനും കിട്ടി. കുട്ടികളുടെ ചിരി കൂടുന്നതിനനുസരിച്ച് കലി കയറിയ അദ്ദേഹം പ്രഹരത്തിന്റെ ശക്തിയും കൂട്ടി. അങ്ങനെ ആദ്യത്തെ ബഞ്ചും കഴിഞ്ഞ് രണ്ടാമത്തെ ബഞ്ചിലെ മൂന്നാമനായ ഇക്കിളുകാരന്റെ അടുത്തെത്തി. അവനും കൈ നീട്ടി. അവന്‍റെ കൈ നീട്ടലും ഇക്കിളു വരവും ഒന്നിച്ചായിരുന്നു. ആ പ്രത്യേക ശബ്ദം കേട്ട് ചിരിച്ചു പോയ അദ്ദേഹത്തിന് അപ്പോഴേ മനസ്സിലായുള്ളൂ ചിരിയുടെ പൊരുള്‍ . പക്ഷേ അതിനകം ഞാനടക്കമുള്ള എട്ടു പേര്‍ സാറിന്റെ കനത്ത ചൂരലിന്റെ രുചി അറിഞ്ഞിരുന്നു. വേദനക്കിടയിലും ചിരിക്കാന്‍ കഴിയുമെന്ന പാഠം അങ്ങനെ പഠിച്ചു.

ജോണിനൊപ്പം

കഴുത്തിലൊരു ഇഴക്കയറും, അതിലൂടെ ഒടിഞ്ഞ കൈകള്‍ തൂക്കിയിട്ട മാതിരി കൈകള്‍ രണ്ടും പിണച്ച് തിരുകി പ്രാകൃത വേഷത്തില്‍ കടന്നു വരുന്ന, കേരളത്തിലെ ഒരു കാമ്പസിനും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത മനുഷ്യന്‍ - ജോണ്‍ ഏബ്രഹാം. ഒരു മുന്നറിയിപ്പുമില്ലാതെ കടന്നു വരുന്ന, എന്നാല്‍ ആവശ്യപ്പെടുമ്പോള്‍ ഒരിക്കലും കടന്നു വരാത്ത, പിടി തരാ‍ത്ത പ്രഹേളിക. ഒരു നേരത്തെ ആഹാരവും അടുത്ത താവളം വരെ വണ്ടിക്കൂലിയും. അതാണ് എന്നും ജോണിന്റെ ഡിമാന്റ്. എപ്പോഴും പെണ്‍കുട്ടികളോട് കടം വാങ്ങിയാണ് ജോണിനെ യാത്രയയക്കാറ്. അന്നും അതു തന്നെ സംഭവിച്ചു. ജോണിനു ചെങ്ങന്നൂര്‍ വരെ പോകാനുള്ളതും ഇത്തിരി കൂടുതലും പിരിവിലൂടെ സംഘടിപ്പിക്കാ‍നായി. നേരത്തെ തന്നെ ആഹാരമൊക്കെ കഴിഞ്ഞ് കഥയും കവിതയും നേരം പോക്കുമൊക്കെയായി ഇരിക്കവേ “എനിക്ക് വിശക്കുന്നേ” എന്ന് ഒരൊറ്റ കരച്ചിലാണ് ജോണ്‍ . പാതിരാത്രിയില്‍ ജംങ്ഷനിലെ തട്ടുകടയില്‍ മാത്രമാണ് എന്തെങ്കിലും ആഹാരം കിട്ടുക. ആരുടെ കൈയ്യിലും അഞ്ചു പൈസയില്ല. തട്ടുകടക്കാരനോട് കടം പറഞ്ഞു കാലു പിടിക്കാമെന്ന വിചാരത്തില്‍ എല്ലാവരുമായി ജംങ്ഷനിലേക്ക് വെച്ച് പിടിച്ചു. രണ്ടു ദിവസത്തിനകം എങ്ങനെയെങ്കിലും കടം വീട്ടാമെന്ന വ്യവസ്ഥയില്‍ തട്ട് ദോശയും കഴിച്ച് തിരികെ നടക്കുമ്പോല്‍ ജോണിനു നടക്കാന്‍ വയ്യ. എവിടെയെങ്കിലും ഇരിക്കണം, ഇരുന്നേ പറ്റൂ. അടുത്തു കണ്ട കടവരാന്തയില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. ആ നട്ടപ്പതിരക്ക് എവിടെ നിന്നെന്നറിയില്ല ഒക്കത്ത് ഒരു കുഞ്ഞുമായി കൈ നീട്ടിക്കൊണ്ട് ഒരു സ്ത്രീ ഞങ്ങളുടെ മുന്നില്‍. പോകാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ അവര്‍ കൈ നീട്ടി ജോണിന്റെ മുന്നിലെത്തി. മറ്റൊന്നുമാലോചിക്കാതെ പോക്കറ്റിലുണ്ടായിരുന്ന മുഴുവന്‍ പൈസയും വാരി ജോണ്‍ ആ സ്ത്രീക്ക് കൊടുത്തു. ദേഷ്യത്തില്‍ ഉറഞ്ഞ് തുള്ളുന്ന ഞങ്ങളോടായി ജോണിന്റെ ഉപദേശവും “എടാ! മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുന്നതാടാ ഏറ്റവും മഹത്തായ കര്‍മ്മം. അതനുഭവിക്കണമെങ്കില്‍ നീ കൈ നീട്ടുക തന്നെ വേണം. അതെനിക്ക് അറിയാം”.
ഇനി ജോണിനെ പറഞ്ഞ് വിടാനായി ആ മഹത്തായ കര്‍മ്മം ഞങ്ങള്‍ ആരുടെ മുന്നില്‍ ചെയ്യുമെന്നതാ‍യിരുന്നു ഞങ്ങളുടെ അടുത്ത ചിന്ത. ജോണ്‍ അപ്പോഴേക്കും കട വരാന്ത പട്ടുമെത്ത ആക്കിയിരുന്നു. എപ്പോള്‍ ചെന്നാലും കഴിവത് സഹായിക്കുന്ന കള്ള് ഷാപ്പിലെ സി ഐ ടി യു സഖാക്കളെ മനസ്സില്‍ കണ്ട് ഞങ്ങളും ഓരോരുത്തരായി കട വരാന്തയില്‍ ചുരുണ്ടു കൂടി.