2013 മാർച്ച് 27, ബുധനാഴ്‌ച

ഒരു അനുഭവം...

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. കണക്ക് പഠിപ്പിക്കുന്ന സാര്‍ വളരെ സ്ട്രിക്ക്റ്റും ദേഷ്യക്കാനുമായിരുന്നു. കണക്ക് മിക്കവര്‍ക്കും ബാലികേറാ മലയും. അതുകൊണ്ട് തന്നെ സാര്‍ ബോര്‍ഡിലേക്ക് തിരിയുമ്പോള്‍ എല്ലാവരും സംസാരിക്കുവാനും ആരംഭിക്കും. അന്നും പതിവു പോലെ സാര്‍ ക്ലാസ് ആരംഭിച്ചതും ഞങ്ങളുടെ ഇടയിലിരുന്ന ഒരു കുട്ടിക്ക് ഇക്കിള്‍ (എക്കിള്‍ എന്നു ചില ഭാഗങ്ങലില്‍ ) വന്നു. വല്ലാത്ത ശബ്ദത്തിലുള്ള ആ ഇക്കിള്‍ ശബ്ദം അടുത്തിരുന്നവരില്‍ ചിരി പടര്‍ത്തി. സര്‍ പതിവ് പോലെ “സൈലന്‍സ്” പറഞ്ഞു. ഇത്തിരി നേരത്തേക്ക് നിശബ്ദമായ ക്ലാസ്സില്‍ അടുത്ത ഇക്കിള്‍ ശബ്ദം കൂട്ട ചിരി പടര്‍ത്തി. അടുത്ത ഇക്കിളോടെ ആ ചിരി പെണ്‍കുട്ടികള്‍ക്കിടയിലേക്കും പടര്‍ന്നു. ദേഷ്യം പിടിച്ച സാര്‍ കാര്യം തിരക്കി. വീണ്ടും വീണ്ടും ആവര്‍ത്തിച്ച ഇക്കിള് ശബ്ദം മൂലം ചിരിയടക്കാന്‍ കഴിയാതിരുന്നതിനാല്‍ "ഇക്കിള്‍ " എന്നു മാത്രമേ സാറിനോട് പറയാന്‍ കഴിയുമായിരുന്നുള്ളൂ. “ആരാടാ ഇക്കിളിടുന്നതെ“ന്ന ചോദ്യവും ഒപ്പം അടുത്തു നിന്നും പഴയതിലും ഉച്ചത്തിലാവുന്ന ഇക്കിള്‍ ശബ്ദവും എല്ലാവരുടേയും ചിരി കൂടുതല്‍ ഉച്ചത്തിലാക്കി. വല്ലാത്ത ദേഷ്യത്തിലായ സാറിനോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആര്‍ക്കും ആയതുമില്ല. പൊതുവേ ദേഷ്യക്കാരനായ അദ്ദേഹം വജ്രായുധമായ ചൂരലുമായി ആദ്യബഞ്ചിലെ ആദ്യ കുട്ടിയെ സമീപിച്ച് കൈ നീട്ടാനാവശ്യപ്പെട്ടു. ചിരിക്കിടയില്‍ കൈ നീട്ടിയ അവന് ആദ്യത്തെ പെഡ കിട്ടി. സാര്‍ രണ്ടാമനെ സമീപിച്ചു. അവനും കിട്ടി. കുട്ടികളുടെ ചിരി കൂടുന്നതിനനുസരിച്ച് കലി കയറിയ അദ്ദേഹം പ്രഹരത്തിന്റെ ശക്തിയും കൂട്ടി. അങ്ങനെ ആദ്യത്തെ ബഞ്ചും കഴിഞ്ഞ് രണ്ടാമത്തെ ബഞ്ചിലെ മൂന്നാമനായ ഇക്കിളുകാരന്റെ അടുത്തെത്തി. അവനും കൈ നീട്ടി. അവന്‍റെ കൈ നീട്ടലും ഇക്കിളു വരവും ഒന്നിച്ചായിരുന്നു. ആ പ്രത്യേക ശബ്ദം കേട്ട് ചിരിച്ചു പോയ അദ്ദേഹത്തിന് അപ്പോഴേ മനസ്സിലായുള്ളൂ ചിരിയുടെ പൊരുള്‍ . പക്ഷേ അതിനകം ഞാനടക്കമുള്ള എട്ടു പേര്‍ സാറിന്റെ കനത്ത ചൂരലിന്റെ രുചി അറിഞ്ഞിരുന്നു. വേദനക്കിടയിലും ചിരിക്കാന്‍ കഴിയുമെന്ന പാഠം അങ്ങനെ പഠിച്ചു.